ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലികൊടുത്ത ചരിത്രം


ഒരു രാജ്യം മുഴുവൻ പകർച്ചവ്യാധി ബാധിക്കാതിരിക്കാൻ ഒരു ഗ്രാമം മുഴുവൻ ജീവൻ ബലികൊടുത്ത ഒരദ്ഭുതം ലോകചരിത്രത്തിലുണ്ട്. യു.കെ.യിലാണ് ആ ഗ്രാമം. ലണ്ടനിൽനിന്ന് 260 കിലോമീറ്റർ വടക്കോട്ടുപോകണം ഈയം വില്ലേജ് എന്നുപേരുള്ള ആ ഗ്രാമത്തിലെത്താൻ. ഷെഫീൽഡ് എന്ന നഗരത്തിൽനിന്ന് ഇരുപതു മൈൽ ദൂരം. ക്വാറൻന്റൈൻ എന്ന ഏകാന്തവാസം മുന്നൂറുവർഷംമുമ്പ് സ്വയം നടപ്പാക്കി മരണം കൈനീട്ടിവാങ്ങിയ ചരിത്രമുള്ളവരാണവിടത്തെ അന്തേവാസികൾ. മുന്നൂറു വർഷങ്ങൾക്കുമുമ്പുള്ള കദനകഥയാണത്. പ്ലേഗ് പടർന്നുപിടിച്ച് ആയിരങ്ങൾ മരിച്ചുകൊണ്ടിരുന്ന കാലം.
ലണ്ടനിലും ആയിരങ്ങൾ പ്ലേഗുമൂലം കൊല്ലപ്പെട്ടിരുന്നു. അക്കാലത്ത്, കൃത്യമായി പറഞ്ഞാൽ 1665-ൽ ലണ്ടനിൽനിന്ന് ഒരു കെട്ട് തുണി ഈയം വില്ലേജിലെത്തി. ആ തുണിക്കെട്ടിനുള്ളിൽ പ്ലേഗ് പരത്തുന്ന ഒരുതരം ചെള്ള് അബദ്ധത്തിൽ കടന്നുകൂടിയിരുന്നു. ഗ്രാമത്തിലെ ഒരു മതാഘോഷവുമായി ബന്ധപ്പെട്ട് തയ്യൽക്കാർക്ക് നല്ല തിരക്കുള്ള സമയമായിരുന്നു. ജോർജ് എന്ന തയ്യൽക്കാരനായിരുന്നു ആ തുണിക്കെട്ടഴിച്ച് ചെള്ളുകളെ സ്വതന്ത്രമാക്കിയത്. സ്വാഭാവികമായും ആ പാവം തന്നെ പ്ലേഗിന്റെ ആദ്യ ഇരയായിമാറി.
പ്ലേഗ് ബാധ എന്നാൽ, കറുത്ത മരണം എന്നാണ് അക്കാലത്ത് അർഥം. വാർത്ത പരന്നാൽ ആളുകൾ രക്ഷപ്പെടാനായി പരക്കംപായും. അവർ ചെല്ലുന്ന അടുത്തഗ്രാമങ്ങളിലും അവർ രോഗം വിതയ്ക്കും. ഇക്കാര്യം നന്നായി അറിയാവുന്ന ഇടവക വികാരിയായിരുന്നു വില്യം. അദ്ദേഹം ആ ഗ്രാമത്തിൽ താമസിച്ചിരുന്ന മുഴുവൻ ഇടവകക്കാരെയും വിളിച്ചുകൂട്ടി. അവരകപ്പെട്ട ദയനീയസ്ഥിതിയെപ്പറ്റി പരസ്പരം ചർച്ചചെയ്തു. ഓടിപ്പോയാലും മരിക്കും. ഗ്രാമത്തിൽ തുടർന്നാലും മരിക്കും. പിന്നെന്തിന് ഓടിപ്പോയി മറ്റു ഗ്രാമങ്ങളിലെ ജനങ്ങൾക്കുകൂടി രോഗം കൊടുക്കണം.
ഈ ചോദ്യത്തിനുമുന്നിൽ ഇടവകാംഗങ്ങൾ നിശ്ശബ്ദരായി. ആ നിശ്ശബ്ദത ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു തീരുമാനമെടുക്കാനാണ് അവരെ പ്രേരിപ്പിച്ചത്. വില്ലേജിന്റെ അതിർത്തി അവർ അടച്ചു. ആരും അകത്തേക്കില്ല. അകത്തുള്ളവർ പുറത്തേക്കുമില്ല. അവർ മരണത്തെ കാത്തിരുന്നു. മൂന്നുമാസംകൊണ്ടുതന്നെ 42 പേർ മരിച്ചു.
തോമസ് തോർപ്പിന്റെ ഒമ്പതുപേരടങ്ങുന്ന കുടുംബത്തെ മുഴുവനും പ്ലേഗെടുത്തു. വെറും എട്ടുദിവസത്തിനുള്ളിൽ ആറു കുട്ടികളെയും ഭർത്താവിനെയും നഷ്ടപ്പെട്ട എലിസബത്തിന്റെ കോട്ടേജ് ഇന്നും നമുക്കവിടെ കാണാം. മരിച്ച കുടുംബാംഗങ്ങളെ കുഴിച്ചിടാൻപോലും ആരെയും സഹായത്തിനു കിട്ടാതെ സ്വയമതു നിർവഹിക്കേണ്ടിവന്ന മാർഷൽ ആണ് രോഗത്തെ അതിജീവിച്ച മറ്റൊരാൾ. 1666 നവംബർ ഒന്നിന് അവസാനത്തെ രോഗിയും മരിക്കുമ്പോൾ മരണസംഖ്യ 260. ആ 260 പേർ മുഴുവൻ പ്ലേഗ് പിടിപെട്ട് മരിക്കേണ്ടവരായിരുന്നില്ല. പലർക്കും രോഗമില്ലായിരുന്നു. പലായനം ചെയ്യാതെ എല്ലാവരും അവിടെത്തന്നെ തുടർന്നതിനാലാകാം അവരിലേക്ക് രോഗം പകർന്നതും മരിക്കാനിടവന്നതും. അടുത്തടുത്ത ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിനു മനുഷ്യരെ രക്ഷിക്കാനായി ജീവത്യാഗംചെയ്ത 260 മനുഷ്യസ്നേഹികളായി അവരെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
         

                                                        



Most Viewed Website Pages