ദുരൂഹതകളുടെ ചുരുളഴിയാത്ത രഹസ്യമായി രാജകൊട്ടാരം

മാൽച്ച മഹൽ


വനം കൊണ്ട് വലയം ചെയ്യപ്പെട്ട രാജമഹൽ! അതിനു കാവല്‍ക്കാരായി നായ്ക്കൾ,പാമ്പുകൾ! ഈ മഹൽ നമ്മുടെ രാജ്യ തലസ്ഥാനത്തു തന്നെയാണ്.പേടിപ്പെടുത്തുന്ന കാഴ്ചയോടെ,വൈദ്യുതി പോലുമില്ലാത്ത, രാജവാഴ്ചയുടെ ശേഷിപ്പായി ഒരു കൊട്ടാരം മാൽച്ച മഹൽ എന്ന പേരിലറിയപ്പെടുന്ന ഇവിടെ പുറം ലോകവുമായി ബന്ധമില്ലാത്ത രണ്ടു രാജസഹോദരങ്ങൾ ഇന്നും കഴിയുന്നു.

മാൽച്ച മഹൽ

പതിനാലാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക്ക് നിർമിച്ചതാണു മാൽച്ച മഹൽ.വേട്ടയ്ക്കു പോകുന്ന രാജാക്കന്മാർക്കു വിശ്രമിക്കാനൊരിടം (ഹണ്ടിങ് ലോഡ്ജ്)എന്ന നിലയിലാണു മഹൽ നിർമിച്ചത്. തലസ്ഥാനനഗരിയിൽ സഞ്ചരിച്ചാല്‍ മാൽച്ച മഹലെത്തും.മഹലിനപ്പുറം വനമേഖലയാണ് (റിഡ്ജ്).

അൽപം ചരിത്രം

ഔധ് രാജവംശത്തിലെ നവാബാ വാജിദ് അലി ഷായുടെ കൊച്ചുമകൾ, രാജകുമാരി ബീഗം വിലായത്ത് മഹലിന്റേതാണ് ഈ കൊട്ടാരം.ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ ഔധ് രാജവംശ ത്തിന്റെ സ്വത്തുക്കൾ തിരിച്ചു കിട്ടാൻ പിൽക്കാലത്ത്,ബീഗം വിലായത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മഹൽ വിട്ടുകിട്ടാത്തതിനെതിരെ തന്റെ രണ്ടു കുഞ്ഞുങ്ങൾക്കും നായ്ക്കൾക്കുമൊപ്പം ഡൽഹി റെയിൽവേ സ്റ്റേഷനിൽ താമസിച്ചാണ് ഇവർ പ്രതിഷേധിച്ചത്.

ഒൻപതു വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ 1985 ൽ ബീഗം വിലായത്തിനും മക്കൾക്കും മാൽച്ച മഹൽ വിട്ടുകൊടു ക്കാന്‍ സർക്കാർ തീരുമാനിച്ചു.മഹലിലെ വാസത്തിനിടെ കടുത്ത വിഷാദരോഗത്തിന് ഇരയായ ബീഗം വിലായത്ത് ജീവനൊടുക്കി.രത്നങ്ങൾ കലക്കിയ വെളളം കുടിച്ചാണ് ഇവർ ജീവിതം അവസാനിപ്പിച്ചതെന്നു  റിപ്പോർട്ടുകളുണ്ടായിരുന്നു.ബീഗം വിലായത്ത് യാത്രയായതോടെ, മക്കളായ രാജകുമാരൻ റിയാസും,രാജകുമാരി സക്കീനയും തനിച്ചായി.

മഹലിലെ ജീവിതം

രാജകീയ സ്വത്തുക്കളും ഇരുപതിലേറെ വളർത്തു നായ്ക്കളുമാണ് അമ്മ മക്കൾക്കായി ബാക്കി വച്ചത്.തനിച്ചായ മക്കൾ താമസിച്ച മഹൽ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി.വിലപിടിപ്പുളള പല വസ്തുക്കളും ഇവിടെ നിന്നു മോഷ്ടിക്കപ്പെട്ടു.മോഷ്ടാക്കളുടെ നിരന്തര അതിക്രമങ്ങളിൽ വലഞ്ഞ മക്കൾ പുറം ലോകവുമായി ബന്ധപ്പെടാതെ മഹലിൽ ഒതുങ്ങിക്കൂടി.

ഇന്ന്,അൻപതിനു മേൽ പ്രായമുളള ഈ സഹോദരങ്ങൾ ഒൻപത് നായ്ക്കളുടെ കാവലിലാണ് ഇവിടെ കഴിയുന്നത്.ഇരുവരും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കും. അനുവാദ മില്ലാതെ ഇവിടേക്ക് ആർക്കും പ്രവേശനമില്ല.അങ്ങനെ പ്രവേശിച്ചാൽ വെടിവച്ചു വീഴ്ത്തും എന്ന വാചകം പ്രവേശനകവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിക്രമിച്ചു കയറുന്നവരെ പിടികൂടാന്‍ ശൗര്യമുള്ള നായ്ക്കളുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആരും തങ്ങളെ കാണാനെത്തുന്നത് ഇവർക്ക് ഇഷ്ടമില്ല.ഔധ് രാജവംശത്തിലെ അവസാന കണ്ണികളായ സഹോദരങ്ങൾക്ക് ഏകാന്തത മാത്രമാണ് ഇന്നു കൂട്ട്.നായ്ക്കൾക്കു ഭക്ഷിക്കാനുളള മാംസം വാങ്ങുന്നതിനായി റിയാസ് രാജകുമാരൻ ഇടയ്ക്കു തന്റെ സൈക്കിളിൽ പുറത്തേക്കു പോകുന്നതു സമീപവാസികൾ കണ്ടിട്ടുണ്ട്.വേഷം മാറിയും ഇദ്ദേഹം യാത്ര ചെയ്യുന്നതു കണ്ടവരുണ്ട്.മാൽച്ച മഹലിനെക്കുറിച്ച് പ്രദേശത്തു പ്രചരിക്കുന്ന കഥകൾ പലതാണ്.ഇതൊരു പ്രേതഭവ നമാണെന്നു ചിലർ പറയുന്നു.ഇവിടേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവരെ രാജകുമാരന്‍ വെടിവച്ചു വീഴ്ത്തുമെന്നു മറ്റു ചിലർ.  ഇവർ ജീവനോടെയില്ലെന്നു വാദിക്കുന്നു ചിലർ.അവശ്യ സൗകര്യങ്ങൾ പോലുമില്ലാതെ,നഗരത്തിന്റെ ഹൃദയഭാഗത്ത്,പുറം ലോകത്തിന്റെ കണ്ണിൽപ്പെടാതെ രണ്ടു രാജസഹോദരങ്ങൾ ഇത്രയും നാൾ ജീവിച്ചതെങ്ങനെയെന്നതും പ്രദേശവാസികളെ അദ്ഭുതപ്പെടുത്തുന്ന ചോദ്യം.

തങ്ങളെക്കുറിച്ചുളള കഥകളുടെ എണ്ണം കാലത്തിനൊപ്പം വളരുമ്പോൾ അതൊന്നും ഗൗനിക്കാതെ മാൽച്ച മഹലില്‍ ജീവിതം തളളി നീക്കുകയാണ് ഈ സഹോദരങ്ങൾ.രാജ്യതല സ്ഥാനത്തു നിലകൊളളുന്ന ഈ കൊട്ടാരം.കേട്ടറിഞ്ഞ കഥകളിലൂടെയും ചുരുളഴിയാത്ത രഹസ്യങ്ങളിലൂടെയും പൊതു സമൂഹത്തെ പേടിപ്പെടുത്തുന്നു. ഇവിടെയുളള അന്തേവാസികൾക്കു കനിവിന്റെ ചെറുകരസ്പർശം പോലുമേകാതെ,തിരക്കുപിടിച്ചു പായുന്ന രാജ്യാതലസ്ഥാനമേ കേൾക്കുക; അവർ ഒരു കാലത്ത് ഈ നാടു ഭരിച്ചവരായിരുന്നു!



വാൽക്കഷ്ണം:

 ഇതിൽ പറയുന്ന രാജകുമാരൻ ഏതാനും മാസങ്ങൾക്കു മുമ്പ് മരിച്ചതായി പറയുന്നു, സൈക്കിളിലിലുള്ള കറക്കം കാണാതായപ്പോൾ സമീപവാസികൾ പോയി നോക്കിയപ്പോൾ അദ്ദേഹം മരിച്ചു കിടക്കുന്നതാണ് കണ്ടത് കൂടെയുണ്ടായിരുന്ന സഹോദരി കൊല്ലങ്ങൾക്ക് മുന്നേ ആത്മഹത്യ ചെയ്തിരുന്നു എന്നും പത്രത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു.
                                                        



Most Viewed Website Pages