സ്വന്തമായി എയര്‍പോര്‍ട്ടും , എംബസിയും , പട്ടാളവും , കറൻസിയും , ഭാഷയുമില്ലാത്ത രാജ്യം ഉണ്ടോ?

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ്  യൂറോപ്പിലെ ലിച്ചെൻസ്‌റ്റൈൻ  (Liechtenstein ) എന്ന രാജ്യം. ഔദ്യോഗിക നാമം പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ. യൂറോപ്പിന്റെ  ഗ്രാമീണ ഭംഗിയും , കാഴ്ചകളും ലോകത്തിനു മുന്നിലെത്തിച്ച ലിച്ചെൻസ്‌റ്റൈൻ സഞ്ചാരികളെ അടിമുടി അത്ഭുതപ്പെടുത്തും. യൂറോപ്പിന്റെ ഹൃദയഭാഗത്തായി പൂർണ്ണമായും ആൽപ്‌സിന്റെ  ഭാഗമായ ലിച്ചെൻസ്‌റ്റൈൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്.  

ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ഇവിടുത്തെ ആകെ ജനസംഖ്യ 38,000 ആണ്.അതില്‍ 70 ശതമാനവും കുടിയേറ്റക്കാരാണ് എന്ന് സാങ്കേതികമായി പറയാം. 2019 ലെ കണക്ക് പ്രകാരം രാജ്യത്തെ 83% ശതമനത്തോളം ജനങ്ങളും ക്രിസ്തു മത വിശ്വാസികളാണ്. രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം  വെറും 62 ചതുരശ്ര കിലോമീറ്ററാണ്. അമേരിക്കയിലെ ലോസ് ഏഞ്ചൽസിന്റെ വലുപ്പത്തേക്കാൾ എട്ടു മടങ്ങ് കുറവാണ് ലിച്ചെൻസ്‌റ്റൈന്റെ  വിസ്തൃതി. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ഈ രാജ്യം. 25 കിലോമീറ്റർ നീളമുള്ള പർവ്വത പ്രദേശമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.  വളരെ ചെറിയ ഈ യൂറോപ്യൻ രാജ്യം സ്വിറ്റ്‌സർലൻഡിനും , ഓസ്ട്രിയക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

സ്വിറ്റ്‌സർലൻഡുമായി അതിർത്തിയോ അതിർത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്‌സർലൻഡിൽ നിന്നും ലിച്ചെൻസ്‌റ്റൈനിലേക്ക് വരുമ്പോൾ പാസ്‌പോർട്ട് കാണിക്കുക തുടങ്ങിയ സാധാരണ നടപടികളൊന്നും ആവശ്യമില്ല.  ഷെങ്കൻ വിസയിൽ യാത്ര ചെയ്യുന്നവർക്കും  ഇവിടേക്ക് പ്രവേശനം സാധ്യമാണ്. മാത്രമല്ല, സ്വിറ്റ്‌സർലാൻഡുമായി വളരെയധികം വാണിജ്യപരവും , നയപരവുമായ ബന്ധങ്ങൾ ലിച്ചെൻസ്‌റ്റൈനുണ്ട്. സ്വിസ്-ഫ്രാൻസ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടേ രണ്ടു രാജ്യങ്ങൾ സ്വിറ്റ്‌സർലൻഡും ലിച്ചെൻസ്‌റ്റൈനുമാണ്. യൂറോ ഇവിടെ സ്വീകരിക്കും.

ടൂറിസ്റ്റ് വിസ വഴി രാജ്യത്ത് പ്രവേശിക്കുവാൻ ഷെങ്കൻ നിയമങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നത്. ലോകത്തിൽ വിദേശ രാജ്യങ്ങളുടെ എംബസി ഇല്ലാത്ത രണ്ടേ രണ്ടു രാജ്യങ്ങൾ മാത്രമാണുള്ളത്. അതിലൊന്ന് ലിച്ചെൻസ്‌റ്റൈനും  അടുത്തത് വത്തിക്കാൻ സിറ്റിയുമാണ്. ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് ലിച്ചെൻസ്‌റ്റൈൻ. ഇവിടുത്തെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും അവസാനമായി ഒരു കൊലപാതകം നടന്നത് 1997ൽ ആണ്. ഇവിടുത്തെ ജയിലുകളിലും വളരെ കുറച്ച് തടവുകാർ മാത്രമേയുള്ളൂ. രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്നവരെ ഓസ്ട്രിയയിലേക്ക് മാറ്റുകയാണ് പതിവ്.

രാത്രികാലങ്ങളിൽ വാതിൽപോലും അടയ്ക്കാതെ കിടന്നുറങ്ങുവാനും ധൈര്യമുള്ളവരാണ് നാട്ടുകാർ.  ജർമ്മൻ ഭാഷയാണ് ലിച്ചൻസ്‌റ്റൈനിൽ ഉപയോഗിക്കുന്നത്. എന്നാൽ പൂർണ്ണമായും ജർമ്മൻ ഭാഷ എന്നു പറയുവാനും സാധിക്കില്ല. സ്വിറ്റ്‌സർലൻഡിലെ ജർമ്മൻ ഭാഷയോട് സാദൃശ്യമുള്ള ഭാഷയാണ് ഇവിടുത്തേത്. ജർമ്മൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുകൂടിയാണിത്.   ലോകത്തിലെ തന്നെ ഏറ്റവും  സമ്പന്നവുമായ രാജ്യങ്ങളിലൊന്നാണിത്.

ഏറ്റവും മികച്ച ജീവിത നിലവാരവും , സൗകര്യങ്ങളും ഇവിടെ കാണാം. കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറയ്ക്കുവാനെടുത്ത നടപടി മുഖേന ഇവിടേക്ക് കമ്പനികളെയും , കോർപ്പറേറ്റുകളെയും കൂടുതൽ ആകർഷിച്ചു. തുടർന്ന്  ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുമായിരുന്നു. രാജ്യത്തെ മൂന്നിലൊന്ന് ആളുകളും കോടീശ്വരന്മാരാണെന്നാണ് കണക്കുകൾ പറയുന്നത്.  

166,726 ഡോളർ ആണ് രാജ്യത്തിന്റെ ജിഡിപി അനുപാതത്തിൽ 0.5% മാത്രമാണ് കടമുള്ളത്. ദേശീയ കടമില്ലാത്ത രാജ്യം കൂടിയാണ് ഇവിടം. ഇലക്‌ട്രോണിക്‌സ്, മെറ്റൽ നിർമ്മാണം, ദന്ത ഉൽപന്നങ്ങൾ, ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ പ്രധാന വ്യവസായങ്ങൾ ഇവിടെ വളരുന്നു. 

പൗരന്മാരേക്കാൾ കൂടുതൽ രജിസ്റ്റർ ചെയ്ത കമ്പനികളാണ് ലിച്ചെൻസ്‌റ്റൈനിലുള്ളത്. കമ്പനികൾക്കും , ബിസിനസുകൾക്കും വളരുവാൻ വളരെ അനുയോജ്യമാണ് ഇവിടുത്തെ നിയമങ്ങൾ. രാജ്യത്ത് വളരെ വികസിതവും , ഉയർന്ന വ്യവസായവത്കൃതവുമായ സ്വതന്ത്ര എന്റർപ്രൈസ് സമ്പദ്‌വ്യവസ്ഥയുണ്ട് . നികുതി നിരക്കുകൾ കുറവായതിനാൽ നിരവധി കമ്പനികൾ ഇവിടെ ലിച്ചെൻസ്‌റ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തിലെ 20% കൃത്രിമ ദന്തവും ലിച്ചെൻസ്‌റ്റൈനിലാണ് നിർമ്മിക്കുന്നത്.

ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉൽപാദിപ്പിക്കുന്നു. ലോകത്തിലെ ഇത്രയും സമ്പന്നമായ രാജ്യമായിട്ടും രാജ്യത്തിന് സ്വന്തമായി വിമാനത്താവളമില്ല.  സ്വിറ്റ്‌സർലൻഡിലെ സെന്റ്  ഗാലെൻ ആൾട്ടെർഹെയ്ൻ വിമാനത്താവളമാണ് ലിച്ചെൻസ്‌റ്റൈന് ഏറ്റവും അടുത്ത വിമാനത്താവളം. 50 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റർ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികൾ കൂടുതലും ഉപയോഗിക്കുന്നത്.

സൈന്യമില്ലാത്ത രാജ്യം എന്ന പ്രത്യേകതയും ലിച്ചൻസ്‌റ്റൈനിനുണ്ട്. യൂറോപ്പിൽ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികൾ വരുന്ന രണ്ടാമത്തെ രാജ്യമാണ് ലിച്ചൻസ്‌റ്റൈൻ.

ഒരുകാലത്ത് പട്ടാളമുള്ള രാജ്യമായിരുന്നു ലിച്ചെന്‍സ്‌റ്റൈന്‍. യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. അത് സംബന്ധിച്ച് ഒരു കഥയുണ്ട് . 1866 ല്‍ ആസ്‌ട്രോപ്രഷ്യന്‍ യുദ്ധത്തില്‍ 180 പേരാണ് പങ്കെടുക്കാന്‍ പോയത്. സാധാരണഗതിയില്‍ യുദ്ധത്തില്‍ ആള്‍നാശത്തിന്റെ വേദനാജനകമായ കഥകളാണ് പല രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ യുദ്ധത്തിന് പോയ 180 പേരും തിരിച്ചുവന്നുവെന്ന് മാത്രമല്ല അവിടെ വച്ച് സൗഹൃദത്തിലായി ഒരു ഇറ്റാലിയന്‍ പട്ടാളക്കാരനേയും ഒപ്പം കൂട്ടി. അങ്ങനെ യുദ്ധം ചെയ്യാന്‍ 180 പേര്‍ പോയി 181 പേര്‍ തിരിച്ചുവന്നു. ഇയാള്‍ ഓസ്ട്രിയക്കാരനായിരുന്നുവെന്നും ചില വാദങ്ങളുണ്ട്. അതിന് ശേഷം 1868 ല്‍ രാജാവ് സൈന്യം തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. 

അതുപോലെ അതിര്‍ത്തി ഒരു പൊല്ലാപ്പായി ചില അധിനിവേശം നടന്ന ചരിത്രവുമുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് 2007 ലാണ് നടന്നത്. 170 ആയുധധാരികളായ സ്വിസ് പട്ടാളക്കാര്‍ വഴിതെറ്റി എത്തിയത് ലിച്ചെന്‍സ്‌റ്റൈനിലാണ്. ഏതാണ്ട് രാജ്യത്തിന്റെ ഹൃദയഭാഗത്ത് എത്തിയപ്പോഴാണ് പട്ടാളക്കാര്‍ക്കും അതിര്‍ത്തി ലംഘിച്ചത് മനസ്സിലായത് തന്നെ. അറിയാതെ സംഭവിച്ച അധിനിവേശത്തിന് സ്വിറ്റ്‌സര്‍ലന്‍ഡ് മാപ്പ് പറഞ്ഞ് കത്തെഴുതിയപ്പോഴാണ് ഭരണാധികാരികള്‍ പോലും ഇക്കാര്യം അറിഞ്ഞത്. അതിനോടുള്ള അവരുടെ പ്രതികരണം അതിലും രസകരമാണ്. ഇങ്ങനെ ചിലത് സംഭവിക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് തൊടുത്ത ഷെല്ലുകളും മറ്റും ലക്ഷ്യം തെറ്റി അയല്‍രാജ്യത്ത് എത്തിയ സംഭവങ്ങള്‍ പലതവണ.

ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് ഓരോ വർഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. ലിച്ചെൻസ്‌റ്റൈന്റെ തലസ്ഥാന നഗരമാണ് വാഡൂസ്. ഏകദേശം 5,425ആണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ഇവിടുത്തെ വലിയ നഗരം എന്നു പറയുന്നത് അധികം പ്രസിദ്ധമല്ലാത്ത ഷാൻ പട്ടണമാണ്, വാഡൂസിനേക്കാൾ 583 ഓളം അധികം ആളുകളാണ് ഇവിടെയുള്ളത്.  വളരെ കുറച്ച് വിസ്തൃതി മാത്രമുള്ള രാജ്യമായതിനാൽ ഇവിടെ നടന്നു കാണാം. 


 ഓസ്ട്രിയക്കും മധ്യേ ഒരു പൊട്ടുപോലെ മാപ്പില്‍ കാണാം ലിച്ചെന്‍സ്റ്റൈന്‍. 

‘സെമി കോൺസ്റ്റിട്യൂഷണൽ മൊണാർക്കിയ’ ആയ രാജ്യത്തിന്റെ തലവൻ രാജാവാണ്. വാഡുസ് ആണ് രാജ്യത്തിന്റെ തലസ്ഥാനവും സാമ്പത്തിക കേന്ദ്രവും.  വിസ്തീർണ്ണത്തിൽ 191 ആം സ്ഥാനത്ത് നിൽക്കുന്ന രാജ്യത്തിന്റെ വിസ്തീർണ്ണം 160 ചതുരശ്ര കിലോമീറ്റർ ആണ്.ജനസംഖ്യയിൽ 217 ആം സ്ഥാനത്താണ് ഈ രാജ്യം.

സ്വിസ് ഫ്രാങ്ക് ആണ് ഇവിടുത്തെ കറൻസിയായി ഉപയോഗിക്കുന്നത്. തെക്ക് പടിഞ്ഞാറു ഭാഗത്ത്‌ സ്വിറ്റ്സർലൻഡ്,  വടക്ക് കിഴക്ക് ഭാഗത്ത്‌ ഓസ്ട്രിയയുമാണ് ഈ രാജ്യവുമായി അതിർത്തി പങ്കിടുന്നത്. ലോകത്തിലെ രണ്ട് ‘ലാൻഡ് ലോക്ക്’ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ. ജർമ്മൻ ഭാഷയാണ് പ്രധാനഭാഷ എങ്കിലും ന്യുനപക്ഷ വിഭാഗങ്ങൾ സ്പാനിഷ്, ഡച്ച് എന്നീ ഭാഷകളും ഉപയോഗിക്കുന്നുണ്ട്.

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വാഡൂസ്കോട്ട, ഗുട്ടൻബർഗ് കോട്ട, റെഡ്ഹൌസ് എന്നിവ.

ലോകത്തിലെ ഏറ്റവും ധനിക രാജ്യകുടുംബങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ രാജ്യകുടുംബം. വിയന്നയിലെ ലിച്ചെൻസ്റ്റൈൻ മ്യുസിയത്തിൽ രാജകുമാരന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുകളുടെ  പ്രദർശനം നടത്തുവാറുണ്ട്. 1719 ൽ ആണ് ലിച്ചെൻസ്റ്റൈൻ രാജകുമാരന്റെ നേതൃത്വത്തിൽ സ്വതന്ത്ര രാജ്യമായി ഇവിടം പ്രഖ്യാപിച്ചത്. 2019ൽ അതിന്റെ 300 ആം വാർഷികം ആഘോഷിച്ചു.  1868 രാജ്യത്തെ സൈന്യത്തെ പിരിച്ചു വിട്ട ശേഷം ഇപ്പോൾ 160 അംഗങ്ങൾ ഉള്ള പോലീസ് സേന മാത്രമാണ് രാജ്യത്ത് ഉള്ളത്. 

അയൽ രാജ്യങ്ങളുമായി നല്ല ബന്ധമായതിനാൽ സൈന്യത്തിന്റെ അഭാവം രാജ്യത്തിനെ ബാധിക്കുവാറില്ല.  രാജ്യത്ത്  റെയിൽവേ സ്റ്റേഷൻ  സംവിധാനങ്ങളും ഇല്ല. സ്വിറ്റ്സർലൻഡിൽ ഇറങ്ങിയ ശേഷം ബസിലാണ് രാജ്യ തലസ്ഥാനമായ വാഡൂസിലേക്ക് എത്തുന്നത്. സ്വിറ്റ്സർലൻഡിനെയും,  ഓസ്ട്രിയയെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള റെയിൽ പാത ഇവിടെ കൂടിയാണ് കടന്നു പോകുന്നത് എങ്കിലും ഓസ്ട്രിയയുടെ കീഴിലാണ് ഇത് വരുന്നത്. റെയിൽവേയ്ക്ക് ഓസ്ട്രിയയെയും മറ്റു ആവിശ്യങ്ങൾക്ക് സ്വിറ്റ്സർലൻഡിനെയുമാണ് ലിച്ചെൻസ്റ്റൈൻ ആശ്രയിക്കുന്നത്.

ഓഗസ്റ്റ് 15 ലിച്ചെന്‍സ്‌റ്റൈന്‍കാര്‍ക്ക് ദേശീയ അവധി ദിനമാണ്.  അന്ന് രാജ്യത്തെ എല്ലാവര്‍ക്കും രാജകൊട്ടാരമിരിക്കുന്ന റോസ് ഗാര്‍ഡനിലേക്ക് ക്ഷണമുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ലോകത്ത് തന്നെ വര്‍ഷം തോറും ഒരു രാജ്യത്തെ ഭരണാധികാരി ജനങ്ങളെ ക്ഷണിച്ച് വിരുന്ന് നടത്തുന്ന അപൂര്‍വ്വത. എല്ലാവര്‍ക്കും ഒന്നിച്ച് കൂടി ബിയര്‍ കുടിക്കാം. വൈന്‍ നുകരാം. ലോകത്ത് തന്നെ പ്രശസ്തമാണ് ലിച്ചെന്‍സ്‌റ്റൈനിലെ വൈന്‍ സവിശേഷ രുചികൊണ്ടും പ്രശസ്തം.

ലോകത്തിൽ കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഒന്നാണ് ലിച്ചെൻസ്റ്റൈൻ. പണ്ട് പുരുഷന്മാർക്ക് മാത്രമേ ഇവിടെ വോട്ട് അവകാശം ഉണ്ടായിരുന്നുള്ളു. 1984 നു ശേഷം ആണ് സ്ത്രീകൾക്ക് വോട്ട്  അവകാശം ലഭിച്ചത്. രാജ്യത്തെ വരുമാനത്തിന്റെ 32 ശതമാനം ഗവേഷണത്തിനും, വികസനത്തിനും ആയി ഉപയോഗിക്കുന്നു.  രാജ്യത്തെ പ്രധാന വ്യവസായങ്ങളാണ് ഇലക്ട്രോണിക് വ്യവസായം, തുണി വ്യവസായം, മരുന്ന് വ്യവസായം, ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം എന്നിവ. ലോകത്തിലെ  പ്രമുഖ കൃത്രിമ പല്ല് നിർമ്മാണ രാഷ്ട്രമാണ് ലിച്ചെൻസ്റ്റൈൻ. ബാർളി, ചോളം, ഗോതമ്പ്, ഉരുളകിഴങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷികൾ. ആൽപ്യൻ രാജ്യം ആയതിനാൽ ശൈത്യകാല വിനോദങ്ങളുടെ പ്രധാന കേന്ദ്രമാണ് ലിച്ചെൻസ്റ്റൈൻ.

നിരവധി വിദേശികള്‍ പഠനത്തിനായും ജോലിക്കായും കുടിയേറാറുണ്ട്. പക്ഷേ ഏറ്റവും ബുദ്ധിമുട്ട് ഇവിടെ പൗരത്വം കിട്ട ലാണ്. 30 വര്‍ഷം സ്ഥിര താമസക്കാരനാണെങ്കിലെ അതിനായി പരിഗണിക്കുക പോലുമുള്ളൂ. അതില്‍ 20 വയസ്സിന് താഴെയുള്ള ഓരോ വര്‍ഷവും രണ്ട് വര്‍ഷമായാണ് കണക്കാക്കുന്നത്. മറ്റൊരുവഴി അവിടെ പൗരത്വമുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ പൗരത്വം കിട്ടാനുള്ള കാത്തിരിപ്പ് കാലാവധി വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷം എന്ന കണക്കിലേക്ക് ചുരുങ്ങും. നിലവിലുള്ള പൗരത്വം ഉപേക്ഷിച്ച ശേഷമാകണം ഇതിന് ശ്രമിക്കേണ്ടത്.

മറ്റൊരു വഴി 10 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് പൗരത്വത്തിനായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാം. ആത്യന്തികമായി ഇത് നല്‍കാനോ , തള്ളാനോ ഉള്ള അധികാരം രാജാവിനുണ്ടെന്നത് വേറെകാര്യം. ജനഹിത പരിശോധനിയിലൂടെയും തള്ളാം കൊള്ളാം. ആകെ മൊത്തത്തില്‍ പൗരത്വവും , റസിഡന്‍ഷ്യല്‍ സ്റ്റാറ്റസും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വളരെ ബുദ്ധിമുട്ടാണ് കിട്ടാന്‍ എന്ന് ചുരുക്കം. പൗരത്വം കിട്ടിയില്ലെങ്കിലും അന്നാട്ടുകാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും അവിടുത്തെ താമസക്കാർക്ക് എല്ലാവര്‍ക്കും കിട്ടും.

സ്വിസ് ബാങ്ക് നിക്ഷേപവും , മൗറീഷ്യസിലെ നിക്ഷേപവും എല്ലാവര്‍ക്കും പരിചിതമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കള്ളപ്പണം നിക്ഷേപിക്കുന്ന ഇടങ്ങള്‍. അപൂര്‍വ്വമായി മാത്രമേ കാശിന്റെ ഉടമസ്ഥരുടെ വിവരം അവര്‍ പുറത്തുവിടൂ. ആ നിക്ഷേപത്തിന് ലിച്ചെന്‍സ്‌റ്റൈനിലും സൗകര്യമുണ്ട്. അവിടത്തെ LGT ഗ്രൂപ്പ് ലോകത്തിലെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ പ്രൈവറ്റ് ബാങ്കിങ് അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണ്.

രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ 100 വര്‍ഷത്തോളം പഴക്കമുള്ള സ്ഥാപനം. ലോകത്തിന്റെ പലഭാഗത്ത് നിന്നുമായി വ്യക്തികളുടെയും , സ്ഥാപനങ്ങളുടേയുമായി 31,400 കോടി ഡോളറിന്റെ നിക്ഷേപമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. tax heaven ആയാണ് രാജ്യം അറിയപ്പെടുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരും അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍. പലരാജ്യങ്ങളെ അപേക്ഷിച്ച് നികുതി വളരെക്കുറവാണ്. അതുവഴിയാണ് രാജ്യം സമ്പന്നതയിലേക്ക് നടന്നുകയറിയതും. ചെറിയ രാജ്യമെങ്കിലും വ്യവസായങ്ങളുടെ നീണ്ട നിരയുണ്ട്. കോര്‍പറേറ്റ് നികുതി 12.5 ശതമാനം മാത്രമാണ്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ശമ്പളം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ് ലിച്ചന്‍സ്‌റ്റൈന്‍. ശരാശരി ഓരോ പൗരന്മാര്‍ക്കും വാര്‍ഷിക വരുമാനമായി കിട്ടുന്നത് 92,000 ഡോളറാണ്. അതിന് ആനുപാതികമായി ജീവിതചെലവും കൂടുതല്‍. ശമ്പളത്തിന്റെ പകുതിയും വീട്ടുചെലവ്, യാത്രാചെലവ്, ആരോഗ്യ ഇന്‍ഷുറന്‍സ് ഒക്കെയായി പോകും. ദാരിദ്ര്യമില്ല ഇവിടെ. 5.5 ഡോളര്‍ പ്രതിദിന വരുമാനത്തില്‍ കുറവുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കുകൂട്ടുന്നത്. ആകെ 2008 ലെ ആഗോളമാന്ദ്യകാലത്ത് മാത്രം കമ്മി ബജറ്റുണ്ടായി.

രാജ്യത്തിന്റെ പതാകയെ സംബന്ധിച്ചും ചില ചരിത്രകഥകളുണ്ട്. 1936 ല്‍ ബെര്‍ലിന്‍ ഒളിമ്പിക്‌സിന് എത്തിയവര്‍ പരേഡ് നോക്കുമ്പോ സമാനമായ പതാകയുമായി മറ്റൊരു രാജ്യക്കാരും, ഹെയ്ത്തിയുടെ അതേ പതാക പോലെ തന്നെ. രണ്ട് രാജ്യങ്ങളുടെയും പതാകയില്‍ മുകളിലെ ഭാഗം നീലയും ബാക്കി ചുവപ്പുമാണ് നിറം. ഒളിമ്പിക്‌സ് കഴിഞ്ഞെത്തിയതോടെ പതാകയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. അങ്ങനെ 1937 ല്‍ കിരീടം കൂടി കൊടിയില്‍ ചേര്‍ത്തു. അതാണ് ഇപ്പോഴും ഉപയോഗിക്കുന്ന പതാക. ചെറു രാജ്യങ്ങളില്‍ ശീതകാല ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ലിച്ചെന്‍സ്‌റ്റൈന്‍. രണ്ട് സ്വര്‍ണം അടക്കം 10 ഒളിമ്പിക് മെഡലുണ്ട് രാജ്യത്തിന്റെ ക്രെഡിറ്റില്‍. കൊടിയുടെ കാര്യം പോലെ തന്നെയാണ് ദേശീയ ഗാനത്തിന്റെ കാര്യവും കേട്ടാല്‍ ബ്രിട്ടന്റെ ദേശീയ ഗാനം പോലെ തന്നെ. വരികളില്‍ മാത്രം വ്യത്യാസം ഒരേ ട്യൂണ്‍ തന്നെ.

രാജ്യം തന്നെ ഒരു ദിസത്തേക്ക് വാടകയ്ക്ക് എടുക്കാം എന്നൊരു കഥയുമുണ്ട്. അങ്ങനെ ഒരു ഓഫര്‍ അവിടെ ഒരിക്കല്‍ പ്രഖ്യാപിക്കുകയുണ്ടായി.  അങ്ങനെയൊന്ന് ലിച്ചെന്‍സ്‌റ്റൈനില്‍ നിന്ന് കേട്ടത് 2011 ലാണ്. ഒരു ദിവസത്തേക്ക്(രാത്രി) താത്കാലിക കറന്‍സി, അടയാള ബോര്‍ഡുകള്‍ കസ്റ്റമൈസ് ചെയ്ത് തരും രാജ്യം 'സ്വന്തമാക്കി' ആഘോഷിക്കാം. അതിനുള്ള ചെലവ് 70,0000 ഡോളര്‍.

ഒരാള്‍ അതിനൊരു ശ്രമം നടത്തിയെങ്കിലും അധികൃതര്‍ അത് നിരാകരിച്ചു.  അതിന് ശേഷം ഒരു കമിതാക്കള്‍ അവരുടെ വിവാഹം ഇതുപോലെ രാജ്യം ലീസിനെടുത്ത് പ്ലാന്‍ ചെയ്തു. പക്ഷേ വിവാഹം ഉപേക്ഷിച്ചതോടെ അതും മുടങ്ങി

മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് രാജ്യം സന്ദര്‍ശിക്കാന്‍ അനുകൂല കാലാവസ്ഥ ഓസ്ട്രിയയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ട്രെയിന്‍ മാര്‍ഗമോ റോഡ് മാര്‍ഗമോ എത്തിച്ചേരാം. ആകെ നാല് സ്‌റ്റേഷനെ രാജ്യത്തുള്ളൂ. രാജകൊട്ടാരവും പ്രകൃതി ഭംഗിയും കേള്‍വികേട്ടതാണ്. എണ്ണത്തില്‍ കുറവെങ്കിലും വിദേശവിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുമുണ്ട് ലിച്ചന്‍സ്‌റ്റൈനില്‍

                                                        



Most Viewed Website Pages