ഐഎഫ്എസ്‌സി കോഡും (IFSC ) സ്വിഫ്റ്റ് കോഡും (SWIFT )രണ്ടും ഒന്നു തന്നെയാണോ?

 

വിദേശ രാജ്യത്തുള്ള ഒരു ബന്ധുവിന്  ഇന്ത്യയിൽ നിന്ന് പണം അയക്കാൻ എന്തു ചെയ്യും? 

ഇന്ത്യന്‍ ഫൈനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കമാണ് IFSC. ഓരോ ബ്രാഞ്ചിനും സ്വന്തമായി ഒരു ഐഎഫ്എസ്‌സി കോഡ് ഉണ്ട്. മറ്റൊരു അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറാന്‍ ഐഎഫ്എസ്‌സി കോഡ് നിര്‍ബന്ധമാണ്. ഇത് രണ്ടു ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍ വേഗത്തിലാക്കുന്നു. ആര്‍.ബി.ഐ യാണ് ഓരോ ബാങ്കുകള്‍ക്കും ഐഎഫ്എസ്‌സി കോഡ് നമ്പരുകള്‍ നല്‍കുന്നത്. ഇത് രാജ്യത്തിനുള്ളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയുള്ള പണം കൈമാറ്റം സാധ്യമാക്കി. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി പതിനൊന്ന് ചിഹ്നങ്ങളാണുള്ളത്.ബാങ്ക് പണമിടപാടുകള്‍ക്ക് ഐഎഫ്എസ്‌സി കോഡ് അത്യാവശ്യമാണ്. ആദ്യ നാല് അക്ഷരങ്ങള്‍- ബാങ്ക് കോഡ്

അവസാന ഏഴ് അക്കങ്ങള്‍- ബ്രാഞ്ച് കോഡ്.

സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫൈനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സ്വിഫ്റ്റ്. ഇത് ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയുള്ള രാജ്യാന്തര പണ കൈമാറ്റത്തിന് ഉപയോഗിക്കുന്നു. വളരെ പ്രധാനപ്പെട്ട ബാങ്ക് തിരിച്ചറിയല്‍ കോഡുകളില്‍ (ബിഐസി) ഒന്നാണിത്. സ്വിഫ്റ്റ് കോഡില്‍ എട്ട് അല്ലെങ്കില്‍ പതിനൊന്ന് അക്കങ്ങളാണുണ്ടാകുക. ആദ്യത്തെ എട്ടക്കങ്ങള്‍ ബാങ്കിന്റെ അതതു രാജ്യത്തെ പ്രധാന ഓഫീസിനെ പ്രതിനിധീകരിക്കുന്നു. അവസാന മൂന്നക്കം ബ്രാഞ്ചിനെ തിരിച്ചറിയാനുള്ളതാണ്.

ചുരുക്കത്തില്‍

ആദ്യ നാല് അക്ഷരങ്ങള്‍- ബാങ്ക് കോഡ്

അടുത്ത രണ്ട് അക്ഷരങ്ങള്‍- രാജ്യത്തിന്‍റ കോഡ്

അടുത്ത രണ്ട് അക്കങ്ങള്‍- ലൊക്കേഷന്‍ കോഡ്

അവസാന മൂന്ന് അക്കങ്ങള്‍ - ബ്രാഞ്ച് കോഡ്

വിദേശ രാജ്യങ്ങളിലുള്ള ബന്ധുക്കള്‍ നാട്ടിലേക്ക് പണമയക്കുക സ്വാഭാവികമാണ്. ചികിത്സക്കായി രാജ്യത്തിന് പുറത്തു പോകുന്ന അവസരത്തിലും, പഠനാവശ്യങ്ങള്‍ക്കായി വിദേശത്തു പോകുമ്പോഴും പലപ്പോഴും കാശിന് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇത്തരം അവസരങ്ങളില്‍ അങ്ങോട്ട് പണമയക്കാന്‍ ഒരുപാട് മണിട്രാൻ സ്ഫര്‍ ഏജന്‍സികളുണ്ടല്ലോ എന്ന് കരുതരുത്. ഇന്ത്യയില്‍ നിന്ന് പുറം രാജ്യങ്ങളിലേക്ക് പണമയക്കാന്‍ ബാങ്കുകളിലൂടെ മാത്രമേ സാധിക്കൂ. എല്ലാ ബാങ്കുകളുടെയും മുഴുവന്‍ ശാഖകളില്‍ നിന്നും ഇത്തരത്തില്‍ പണമയക്കാന്‍ കഴിയുകയുമില്ല.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ ഓഹരി, റിയല്‍ എസ്‌റ്റേറ്റ്, കടപത്രം എന്നിവയില്‍ നിക്ഷേപിക്കാന്‍ ഇന്ന് അവസരമുണ്ട്. ഇതിനായി വിദേശനാണ്യ വിനിമയം സാധ്യമാക്കുന്ന വിദേശ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനും കഴിയും. എല്‍.ആര്‍.എസിന്റെ പരിധിയില്‍ വരുന്ന ഇടപാടുകള്‍ക്ക് ഒരു വര്‍ഷം പരമാവധി അയക്കാന്‍ കഴിയുന്ന തുക ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍(90 ലക്ഷം രൂപ) ആണ്. ഇതില്‍ തന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കായി അയക്കാവുന്ന പരമാവധി തുക 25,000 ഡോളറായും, ടൂറിസത്തിനാണെങ്കില്‍ 10,000 ഡോളറായും നിജപ്പെടുത്തിയിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി 1,00,000 ഡോളര്‍ വരെ അയക്കാം. സമ്മാനമായും , സംഭാവനയായും അയക്കാവുന്ന പരമാവധി തുക 5000 ഡോളറാണ്.

ഇതില്‍ തന്നെ ചില രാജ്യങ്ങളിലേക്കുള്ള ഇടപാടുകളില്‍ ആര്‍.ബി.ഐ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കമ്പനികളിറക്കുന്ന കണ്‍വര്‍ട്ടിബിള്‍ ബോണ്ടുകള്‍ വാങ്ങുന്നതും വിദേശ കറന്‍സിയിലുള്ള വ്യാപാരവുമെല്ലാം നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും.

വിദേശ രാജ്യത്തേക്ക് പണമയക്കുന്നതിന് നിലവില്‍ രണ്ട് പ്രധാന മാര്‍ഗങ്ങളാണുള്ളത്.

⚡സ്വിഫ്റ്റിന്റെ(സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍) വയര്‍സര്‍വീസ് ഉപയോഗിക്കുകയാണൊന്ന്. വിദേശ രാജ്യങ്ങളിലുള്ള ബാങ്കുകളുമായി ധാരണയിലുള്ള ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ഈ സേവനം ഉപയോഗിക്കാം. ഐ.സി.ഐ.സി.ഐ ബാങ്ക്, കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ഈ സേവനമുണ്ട്.

ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കുമ്പോള്‍ ബാങ്കിന്റെ സ്വിഫ്റ്റ് കോഡ് (ബാങ്കിനെ സൂചിപ്പിക്കുന്ന ആല്‍ഫാ ന്യൂമറിക് കോഡ്) അപേക്ഷയില്‍ നല്‍കിയിരിക്കണം. ഇത്തരത്തില്‍ അയക്കുന്ന പണം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വിദേശത്തുള്ള ബന്ധുവിന്റെ അക്കൗണ്ടിലെത്തും. ഈ സേവനത്തിനായി ബാങ്കുകള്‍ 500 - 800 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ വിദേശനാണ്യ വിനിമയത്തിനുള്ള ചാര്‍ജും ഉള്‍പ്പെടും.

ഇനി നിങ്ങളുടെ ബാങ്ക് ഇത്തരത്തിലുള്ള സേവനം നല്‍കാത്ത അവസരത്തില്‍ മറ്റൊരു വഴി സ്വീകരിക്കാം. അയക്കുന്ന തുകക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ്(ഡി.ഡി) നിങ്ങളുടെ ബാങ്കില്‍ നിന്നും എടുത്തതിന് ശേഷം സ്വിഫ്റ്റ് സൗകര്യം നല്‍കുന്ന ബാങ്കില്‍ കൊടുക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഡി.ഡി എടുക്കുന്നതിനുള്ള ചാര്‍ജും സ്വിഫ്റ്റ് ചാര്‍ജുമായി വലിയൊരു തുക ചെലവ് വരും.

⚡വിദേശനാണ്യ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുകയാണ് മറ്റൊരു മാര്‍ഗം. എല്ലാ വിദേശ കറന്‍സികളിലും ഈ സൗകര്യം ലഭ്യമാണ്. പക്ഷെ സ്വിഫ്റ്റിനെ അപേക്ഷിച്ച് ഈ മാര്‍ഗത്തിലൂടെ പണമയക്കുന്നതിന് കാലതാമസമെടുക്കും. അയച്ച പണം ബന്ധുവിന്റെ അക്കൗണ്ടിലെത്താന്‍ ചുരുങ്ങിയത് 10-12 ദിവസങ്ങളെടുക്കും. ഓരോ ഇടപാടിനും 200 മുതല്‍ 500 രൂപ വരെയാണ് ബാങ്കുകള്‍ ഇതിനായി ഈടാക്കുക.

⚡ഇനി ഇതൊന്നും സാധ്യമാവാത്ത അവസരത്തില്‍ നെറ്റ് ബാങ്കിങ് വഴി ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. പക്ഷെ എല്ലാ ബാങ്കുകളും ഇതിനുള്ള സൗകര്യം നല്‍കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പണമയക്കാന്‍ സാധിച്ചാല്‍ തന്നെ ലഭിക്കുന്ന ആള്‍ ഇത് സ്വന്തം കറന്‍സിയിലേക്ക് മാറ്റാന്‍ ബുദ്ധിമുട്ടണമെന്നതും മറ്റൊരു പ്രശ്‌നമാണ്.

ഇത്തരത്തില്‍ പണം അയക്കുമ്പോള്‍ പണം എത്തേണ്ട രാജ്യത്തിലെ നികുതി സമ്പ്രദായത്തെ പറ്റിയും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എല്‍ആര്‍എസിന് കീഴില്‍ വരാത്ത ചില പണമിടപാടുകള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണെന്നത് ഓര്‍ക്കണം.

                                                        



Most Viewed Website Pages