മൃഗങ്ങളും ലഹരി ഉപയോഗിക്കുമോ? മൃഗങ്ങള്‍ പൂസായാല്‍ 'പാമ്പ്' ആവുമോ?

മനുഷ്യന്റെ ഏറ്റവും വ്യത്യസ്തമായ കഴിവുകളില്‍ ഒന്നാണ് ലഹരി ആസ്വദിക്കാനുള്ള കഴിവ്. അതിന് അടിമയാകുക എന്നതാണ് ദോഷവശം. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ലഹരിക്ക് അടിമകള്‍.  ലഹരിക്ക് അടിമകള്‍ ആയി പോയതിന്റെ പേരുദോഷം ഉണ്ടാക്കുന്നവരില്‍ മനുഷ്യര്‍ മാത്രമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.മൃഗലോകത്തിലും മഹാകുടിയന്‍മാരും മയക്കുമരുന്നിന് അടിമകള്‍ ആയി 'കുടുംബ ജീവിതം' വരെ താറുമാറായി പോയവരും ഉണ്ട്. അപകടകാരികളായ സസ്യഫലലതാദികള്‍ മൃഗങ്ങള്‍ പൊതുവെ ഒഴിവാക്കുകയാണ് പതിവ് . എന്നാല്‍ അവയില്‍ ലഹരി കണ്ടെത്തി പതിവായി അവ തിന്നാന്‍ മാത്രം എന്ത് ത്യാഗവും സഹിച്ച് എത്തുമ്പോള്‍ നാം അവരെ അടിമകള്‍ എന്ന് വിളിക്കും.

മൃഗങ്ങളുടെ മയക്കുമരുന്ന് / ലഹരി ഉപയോഗത്തില്‍ അനേക പഠനങ്ങള്‍ നടത്തിയ വിവിധ ഗവേഷണ സംഘങ്ങൾ നിരീക്ഷിച്ച കൗതുകകരവും രസകരവുമായ ചില കാര്യങ്ങൾ ഇവയൊക്കെയാണ്

ഇറ്റാലിയന്‍ ആല്‍പ്‌സ് പര്‍വ്വത നിരകളില്‍ ഉള്ള കാട്ടാടുകള്‍ ചില സമയത്ത് നൃത്തം ചെയ്യുന്നത് പോലെ മുമ്പോട്ടും , പിന്നോട്ടും ചലിക്കുകയും , തല ആട്ടുകയും വികൃതമായി ഓടുകയും , ഒരു ലക്ഷ്യവും ഇല്ലാതെ കുതിച്ചു ചാടുകയും ചെയ്യുന്ന  രസകരമായ കാര്യം ഒരു  ഗവേഷണ സംഘം കണ്ടെത്തി . പര്‍വ്വത നിരകളില്‍ സമൃദ്ധമായി വളരുന്ന കടും നിറമുള്ള കൂണുകള്‍ തിന്ന് പൂസാകുന്നതാണ് ഈ ആടുകള്‍. കൂണുകളിലുള്ള ചില രാസ വസ്തുക്കള്‍ മയക്കുമരുന്നിന്റെ സ്വഭാവം ഉള്ളവയാണ്. ഈ കാട്ടാടുകള്‍ സ്ഥിരമായി അത് തിന്നാന്‍ കൂട്ടത്തോടെ വരികയും ഒരു കൂണ് പോലും അവശേഷിക്കാതെ അവ മാത്രം തിന്നു തീര്‍ക്കുകയും ചെയ്യും. അതിന് ശേഷമോ തനി അഴിഞ്ഞാട്ടം തന്നെ. ആട്ടിന്‍ -സംസ്‌കാരത്തിന് നിരക്കാത്ത പ്രവര്‍ത്തികളായ നൃത്തം, കണ്ണുകള്‍ കൊണ്ട് കോപ്രായങ്ങള്‍ എന്നിവയൊക്കെ പതിവായി.

പൂച്ചകള്‍ ചില ഇനം ചെടികള്‍ തിന്നുന്നതും അവയില്‍ കിടന്ന് ഉരുളുന്നതും കണ്ടിരിക്കും. ഒരു രസത്തിന് മാത്രം ചെയ്യുന്നതല്ല അത്തരം പ്രവൃത്തികള്‍ .catnip എന്ന ചെടിയില്‍ കിടന്ന് ഉരുളുകയും അവയുടെ ഇല തിന്നുന്നതും ലഹരി കൊണ്ടു തന്നെയാണ്. ആണ്‍ പൂച്ചകളുടെ ഉദ്ധാരണം വര്‍ധിപ്പിക്കുകയും , പെണ്‍ പൂച്ചകളെ ഇണചേരലിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന കെമിക്കല്‍ ഏജന്റുകള്‍ ഈ ചെടികളില്‍ അടങ്ങിയിട്ടുണ്ട് . ജപ്പാനില്‍ ധാരാളമായി കണ്ടുവരുന്ന metatabi ചെടികള്‍ തിന്ന് പൂച്ചകള്‍ മലര്‍ന്ന് കിടന്ന് കാലുകള്‍ നാലും ഉയര്‍ത്തി നിശ്ചലമായി ചത്തത് പോലെ കിടക്കുന്നത് അസാധാരണമല്ല മറിച്ച് നല്ല പൂസ് ആയിട്ടാണ് .

സൈബീരിയയില്‍ കണ്ടുവരുന്ന Flyagaric എന്ന ഇനം കൂണുകള്‍ അവിടുത്തെ റെയിന്‍ഡിയറുകള്‍ ധാരാളമായി തിന്നു തീര്‍ക്കാറുണ്ട് . കൂണുകള്‍ നല്‍കുന്ന ലഹരിയില്‍ ലക്ഷ്യമില്ലാതെ ഓടുക , പൂസായി പരസ്പരം അടി ഉണ്ടാക്കുക , തല ഇളക്കുക , കൊമ്പുകള്‍ ആട്ടുക എന്നതൊക്കെ നിത്യകാഴ്ചകള്‍. 

കാലിഫോര്‍ണിയയില്‍ ചുവന്ന ബെറികള്‍ ഉണ്ടാകുന്ന ഒരിനം മരത്തിലേക്ക് കായ്കള്‍ പഴുത്തു തുടങ്ങിയാല്‍ ആയിരത്തോളം കുരുവികള്‍ ചേക്കേറും . പിന്നീട് ഈ ചെറികള്‍ തച്ചിന് തീറ്റയാണ് പരിപാടി . പഴങ്ങള്‍ എല്ലാം തിന്ന് മത്തുപിടിച്ച കുരുവികള്‍ തലങ്ങും വിലങ്ങും പറക്കും . പറക്കുന്നതിന് ഇടയില്‍ ഉറങ്ങി നിലത്തു വീഴും. ചിലപ്പോള്‍ അവ വീടുകള്‍ക്കുള്ളിലേക്ക് പറന്നു കയറും. ചിലത് കാറുകളില്‍ വന്നിടിച്ചു ചാകും. ബഹളം വെക്കും. പൂസായാല്‍ മനുഷ്യരെയും ഇവ വകവെക്കാറില്ല.കടന്നാക്രമിക്കാനും മടിക്കാറില്ല.

യൂക്കാലിപ്‌സ് ഇലകള്‍ തിന്ന് ഉറങ്ങുന്ന പാണ്ടകള്‍, കോലകള്‍ എന്നിവ ശരിക്കും ഉറങ്ങുകയല്ല. യൂക്കാലിപ്റ്റസ് ഇലകളില്‍ അടങ്ങിയ രാസ വസ്തുക്കളുടെ ലഹരി കൊണ്ട് പൂസായി മയങ്ങുകയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. 

സൗത്ത് ആഫ്രിക്കയില്‍ തന്നെ കൃഷി നശിപ്പിക്കുന്ന ഒരിനം ഒച്ചുകളെ നശിപ്പിക്കാന്‍ കര്‍ഷകര്‍ വീഞ്ഞ്, ബിയര്‍ ഒക്കെ ബ്രാണ്ടി കലര്‍ത്തി ഒരു പാത്രത്തില്‍ വെക്കും. മണമടിച്ചു പൂസാകാന്‍ വരുന്ന ഒച്ചുകള്‍ ഇവ വയറു നിറയെ അകത്താക്കി കൂട്ടത്തോടെ അങ്ങനെ രസിച്ചിരിക്കുമ്പോള്‍ അവയെ കൂട്ടത്തോടെ നശിപ്പിക്കാന്‍ എളുപ്പമാണ്

ഓസ്ട്രേലിയയിലെ ഡാര്‍വിന്‍ എന്ന സ്ഥലത്തും, വിയന്നയിലും 'പാട്ടുകാരന്‍ പക്ഷി ' എന്നറിയപ്പെടുന്ന ഒരിനം പക്ഷികള്‍ ആണ് കുടിയന്മാരുടെ രാജാക്കന്‍മാര്‍. വിയന്നയില്‍ 40 ഓളം song birds ബെറി പഴങ്ങള്‍ തിന്ന് പൂസായി പറക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി ഒരു കെട്ടിടത്തില്‍ ഇടിച്ചു മരിച്ചു. കാരണം കണ്ടെത്താന്‍ അവയെ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃഗഡോക്ടര്‍മാര്‍ പറഞ്ഞത് അവ മദ്യത്തിന് അടിമകള്‍ ആയിരുന്നു . തികഞ്ഞ മദ്യപാനികളുടെ കരളുകള്‍ പോലെ ആയിരുന്നു ആ പക്ഷികളുടെയും കരളുകള്‍.

ജലജീവികളിലും ലഹരി തേടുന്ന കൂട്ടര്‍ ഉണ്ട്. 'പഫര്‍ ഫിഷ് ' എന്ന് വിളിക്കുന്ന കഠിന വിഷമുള്ള മീനുകളുടെ മുള്ളിലെ വിഷം അകത്തു ചെന്നാല്‍ മനുഷ്യന്‍ മരിക്കും.  എന്നാല്‍ ഡോള്‍ഫിനുകള്‍ പഫര്‍ ഫിഷിന്റെ അടുത്ത് പോയി തമാശകള്‍ കളിച്ചു കരുതി കൂട്ടി കുത്ത് വാങ്ങും - എന്തിനാ? ചെറിയ അളവില്‍ കിട്ടുന്ന ആ കുത്ത് കിട്ടിയാല്‍ നല്ല പൂസാണ്. 

വടക്കേ ഇന്ത്യയിലെ കറുപ്പ് കര്‍ഷകരുടെ ഏറ്റവും വലിയ ശത്രുവാണ് തത്തകള്‍. ദിവസവും കറുപ്പ് തിന്ന് പൂസാകാന്‍ കുടുംബ സമേതം എത്തുന്ന തത്തകളെ അകറ്റാന്‍ പല വഴികളും നോക്കി പരാജയപ്പെട്ട കര്‍ഷകരുടെ കഥ സോഷ്യൽ മീഡിയ ഉൾപ്പടെ ചർച്ച ചെയ്തിരുന്നു.

മാഡ് ഹണി എന്നറിയപ്പെടുന്ന ലഹരിത്തേൻ കുടിച്ച് മത്തടിച്ചു മൃഗങ്ങൾ നടക്കുന്നത് തുർക്കിയിൽ പതിവാണ്. ഡേലി ബാൽ എന്നുമറിയപ്പെടുന്ന ഈ ലഹരിത്തേൻ ഹിമാലയൻ താഴ് വരകളിലും , തുർക്കിയിലും മാത്രമാണ് കണ്ടുവരുന്നത്. ഇവിടെയുള്ള ചില റോഡോഡെൻഡ്രൺ സസ്യങ്ങൾ തങ്ങളുടെ തേനിൽ ഗ്രേയാനോ ടോക്‌സിൻ എന്ന ലഹരിയുള്ള രാസസംയുക്തം ഉത്പാദിപ്പിക്കും. ഈ ചെടികളിലെ പൂന്തേൻ തേനീച്ചകൾ കുടിക്കുന്നതാണ് ലഹരിത്തേൻ അഥവാ മാഡ് ഹണിക്ക് കാരണമാകുന്നത്. ചുവന്ന ചെളിയുടെ നിറമുള്ള ഈ തേനിന് ചവർപ്പു രുചിയും ശക്തമായ ഗന്ധവുമാണ്. ഇത് സസ്തനികളിൽ ലഹരിക്ക് വഴിവയ്ക്കും.

ഇത്തരം തേൻ ഒരു സ്പൂൺ അളവിൽ പോലും നേരിട്ടോ വെള്ളത്തിൽ കലർത്തിയോ ഭക്ഷിക്കുന്നത് ശക്തമായ മത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കരടികളും മറ്റും  ഈ തേൻ അളവിൽ കൂടുതൽ കുടിച്ചാൽ  ദീർഘനേരം മത്തടിച്ചിരുന്നതിനു കാരണമാകും. യൂറോപ്യൻമാർ ഈ തേനിനെ മിയൽ ഫോ എന്നാണു വിളിക്കുന്നത്. ഒരുപാടളവിൽ ഈ തേൻ ഉള്ളിൽ ചെല്ലുന്നത് രക്ത സമ്മർദ്ദത്തിൽ വലിയ ഇടിവുണ്ടാകാൻ കാരണമാകും. അതോടൊപ്പം തന്നെ ബോധക്കേട്, നാഡീക്ഷതം തുടങ്ങിയവയ്ക്കും വഴിവയ്ക്കും. ചില അപൂർവ സാഹചര്യങ്ങളിൽ മരണത്തിനും ലഹരിത്തേൻ കാരണമായേക്കാം.തുർക്കിയിൽ പ്രതിവർഷം ഒരു ഡസനോളം ആളുകൾ ഈ തേൻകുടിച്ച് അത്യാസന്നനിലയിൽ ആശുപത്രിയിൽ പ്രവേശിക്കാറുണ്ട്.

ഒരു ലീറ്റർ മാഡ് ഹണിക്ക് 120 ഡോളർ വരെയൊക്കെ ബ്ലാക്ക് മാർക്കറ്റിൽ വില ലഭിക്കാറുണ്ട്.  401 ബിസിയിൽ തുർക്കിയിലൂടെ മാർച്ച് ചെയ്തു പോയ ഗ്രീക്ക് പടയാളികൾ ഈ തേൻ അബദ്ധത്തിൽ കുടിക്കുകയും പലരും കിടപ്പിലാകുകയും ചെയ്തു. ബിസി 69ൽ പോംപെയുടെ സൈന്യവും തുർക്കിയിൽ വച്ച് ഈ തേൻ കുടിച്ചു ബോധംകെട്ടു. ആകെ വലഞ്ഞുപോയ സൈനികരെ തദ്ദേശീയർ കടന്നാക്രമിക്കുകയും ചെയ്തു. നേപ്പാളിലും ഈ തേൻ കിട്ടാറുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ വളരുന്ന മരുള മരങ്ങള്‍ പഴുത്താല്‍ ആനകള്‍, കുരങ്ങന്മാര്‍, മാനുകള്‍, ജിറാഫുകള്‍ എന്നിവ കൂട്ടത്തോടെ എത്തുകയായി .ആനകള്‍ തന്നെ കുലുക്കി താഴെ ഇടുന്ന മരുള പഴങ്ങള്‍ വയറു നിറയെ തിന്ന് അവറ്റകള്‍ പോലും നാല് കാലില്‍ ആണ് വീട്ടില്‍ പോകുന്നത്. പൂസിറങ്ങിയാല്‍ പിറ്റേ ദിവസവും രാവിലെ ഇവ തിരിച്ചെത്തി ഹാങ്ങ് ഓവര്‍ മാറ്റാന്‍ ഒരു 'ക്വാര്‍ട്ടര്‍' എങ്കിലും അകത്താക്കി ആണ് മറ്റ് ജോലികള്‍ക്ക് പോകാറ്. മരുള പഴങ്ങളുടെ സീസണ്‍ തീരുന്നത് വരെ ആ പരിസരത്തുള്ള മാന്യന്മാരായ മൃഗങ്ങള്‍ എല്ലാം പൂസാണ് എന്ന് ചുരുക്കം.

നിത്യവും ഏറെ കായ്ക്കുന്ന മരുള മരത്തെ കാട്ടിലെ ബാർ എന്നു വിളിക്കാം. ചെറിയ പുളിപ്പും, മധുരവുമുള്ള പഴം അൽപം കൂടുതൽ കഴിച്ചാൽ ‘കിളി പറക്കും’ വിധം ലഹരിയിലാഴും. പഴം ആനയ്ക്കും , ജിറാഫിനും , കുരങ്ങിനുമാണ് ഏറെ പ്രിയം.  പഴുത്തു താഴെ വീഴുമ്പോൾ മറ്റു മൃഗങ്ങളും അകത്താക്കാറുണ്ട്. മാംസളമായ പഴത്തിന്റെ അകത്തുള്ള കട്ടിക്കുരുവിനുമുണ്ട് അണ്ണാറക്കണ്ണന്മാരെപ്പോലുള്ള ആരാധകർ. എല്ലാക്കാലത്തും കായ്ക്കുമെങ്കിലും ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണു മരുള സീസണായി അറിയപ്പെടുന്നത്. മരുള പഴങ്ങളുടെ പ്രധാന വിളവെടുപ്പുകാലവും ഇതാണ്. ഇക്കാലത്ത് മരുള മരച്ചോട്ടിൽ അല്പം തിരക്കാവും. സീസണിലുണ്ടാവുന്ന പഴത്തിന് കൂടുതൽ രുചിയും ലഹരിയുമുണ്ടാകും.

                                                        



Most Viewed Website Pages