എന്താണ് ബ്ലഡ് ഫാൾസ് ?
ചോരപ്പുഴ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാകുമെങ്കിലും കണ്ടിട്ടുണ്ടാവില്ല എന്നാൽ അന്റാർട്ടിക്കയിൽ വെള്ളച്ചാട്ടത്തിനു പകരം ചോരയാണ് ചാടുന്നത്. ചുവന്ന നിറത്തിലുള്ള കൊഴുത്ത ദ്രാവകത്തെ കുറിച്ച് നിരവധി പഠനങ്ങൾ നടത്തി ഇരുമ്പിൻ്റെ സാന്നിധ്യമാണ് ചുവപ്പ് നിറത്തിന് കാരണമെന്ന് കണ്ടെത്തിയുട്ടുണ്ടെങ്കിലും അതിൻ്റെ അസിഡിറ്റിക്കുള്ള കാരണം എന്താണെന്നുള്ളത് ഇന്നും അവ്യക്തമാണ്.
അന്റാർട്ടിക്കയിലെ വിക്ടോറിയ ലാന്റിൽ, ടെയ്‌ലർ താഴ്വരയിലെ മക്മുർഡോ ഡ്രൈ താഴ്വരകളിൽ മഞ്ഞുമൂടിയ ഹിമപാളികളുടെ വിടവിൽക്കൂടി ബോണി തടാകത്തിൻ്റെ ഉപരിതലത്തിലേയ്ക്ക് ഒഴുകിയെത്തുന്ന അയൺ ഓക്സൈഡ് കലർന്ന ഉപ്പുവെള്ളത്തിൻ്റെ ചോരയുടെ നിറത്തിലുള്ള പ്രവാഹം ആണ് ബ്ലഡ് ഫാൾസ്(Blood Falls). മഞ്ഞുമലയ്ക്കടിയിൽ ഏകദേശം 400 മീറ്റർ (1,300 അടി) ആഴത്തിൽ നിന്ന് ഈ പ്രവാഹം. പുറത്തുവരുന്ന സ്ഥലത്തിന് കിലോമീറ്ററുകൾ അകലെ എത്രത്തോളം വലിപ്പമുണ്ടെന്ന് അറിവില്ലാത്തൊരു ഗുഹയാണ് ഉത്ഭവസ്ഥാനം ആയി കരുതുന്നത്.
ഓസ്ട്രേലിയക്കാരനായ ഗ്രിഫിത് ടെയ്‌ലർ എന്ന പര്യവേക്ഷകനാണ് 1911-ൽ ആദ്യമായി ഈ ചുവന്ന അവശേഷിപ്പ് കണ്ടത്. ഈ ഹിമതാഴ്‌വര അറിയപ്പെടുന്നതും അദ്ദേഹത്തിന്റെ പേരിലാണ്. ചുവന്ന ആൽഗകളാവും ഈ നിറം മാറ്റത്തിനു കാരണമെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാൽ തുരുമ്പാണ് ഈ ചുവന്ന നിറത്തിനുകാരണമെന്നത് പിന്നീടുള്ള അന്വേഷണങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. ധാരാളം ഇരുമ്പ് അടങ്ങിയ ഉള്ളിൽ അകപ്പെട്ടു പോയ ജലത്തിലെ ലവണസാന്ദ്രത വളരെ കൂടുതലാണ്. ഗുഹയ്ക്കുള്ളിലെ പാറയിൽനിന്നു സൂക്ഷ്മ ജീവികൾ വേർതിരിച്ചെടുത്തതാവാം ഇരുമ്പിന്റെ അംശം എന്നു കരുതുന്നു. മനുഷ്യർ ഭക്ഷണം ഓക്സിജൻ ഉപയോഗിച്ച് വിഘടിപ്പിച്ച് ഊർജ്ജം ഉണ്ടാക്കുന്നതുപോലെ, ഓക്സിജനുപകരം ജലത്തിലടങ്ങിയിരിക്കുന്ന സൾഫർ ഉപയോഗിച്ചാണ് ഈ സൂക്ഷ്മ ജീവികൾ വിഘടിപ്പിക്കുന്നതെന്ന് കണ്ടെത്തുകയുണ്ടായി.
പുറത്തേക്ക് ഒഴുകിവരുന്ന ഇരുമ്പ് അടങ്ങിയ ജലം അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന തുരുമ്പാണ് ഈ പ്രവാഹത്തിന് രക്തത്തിന്റെ നിറം നൽകുന്നത്. എപ്പോഴാണ് ചോരയുടെ നിറത്തിലുള്ള പ്രവാഹം ഉണ്ടാവുക എന്ന് അറിയാത്തതിനാൽ ഗവേഷകർക്ക് വർഷങ്ങൾ തന്നെ കൊടും തണുപ്പിൽ അത് വരുന്നതും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ അവർക്ക് അതു ലഭിക്കുകയും ചെയ്തു. പിന്നീട് കുറെക്കാലത്തിനുശേഷം മഞ്ഞുപാളികൾക്കിടയിൽക്കൂടി ഇറങ്ങിപ്പോകുന്ന ഒരു യന്ത്രം ഉണ്ടാക്കുകയും ഈ ഗുഹയിൽ നിന്നു സാംപിളുകൾ ശേഖരിക്കു കയും ചെയ്തു. ഇതിൽ നിന്നു കണ്ടെത്തിയ ബാക്ടീരിയകൾ തണുത്ത ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ശേഷിയുള്ളവയായിരുന്നുവെന്ന് കണ്ടെത്തി. തണുത്തുറഞ്ഞ മഞ്ഞുപാളികൾ ക്കടിയിൽ പ്രകാശം കടന്നുചെല്ലാത്തിടത്ത്, വായുവില്ലാത്തിടത്ത്, സാന്ദ്രതകൂടിയ ഉപ്പുവെള്ളമുള്ളിടത്ത്, പ്രകാശസംശ്ലേഷണം സാധ്യമല്ലാത്തിടത്ത് ജീവന്റെ സ്ഫുരണം കണ്ടെത്തിയതാണ് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയത്.




